Skip to main content

Posts

Showing posts from September, 2021

കവർച്ച

 

ചായം

  " മാനസി ... ഞാന്‍ നിന്നെ സ്പര്‍ശിച്ചോട്ടെ ?” അവള്‍ മധുരമായൊന്ന് മൂളി . അവന്‍ അവളോടടുത്തുനിന്നു . അവളുടെ മൃദുലമായ കവിള്‍ത്തടത്തിലൂടെ കൈവിരലുകളോടിച്ചു . അധരങ്ങളുടെ അഗ്രത്തില്‍ കൈകള്‍വച്ചു . അവള്‍ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു . എന്നാല്‍ അവന്‍ അത് കാണുന്നുണ്ടായിരുന്നില്ല . " ഞാന്‍ സുന്ദരിയാണോ ?” " തീര്‍ച്ചയായും മാനസി . നീ അതി സുന്ദരിതന്നെയാണ് .” " പക്ഷേ , അങ്ങേയ്ക്ക് കാഴ്ചയില്ലല്ലോ .” അവന്‍ പുഞ്ചിരിച്ചുകൊണ്ട് , തിരികെ തന്റെ ക്യാന്‍വാസിന്റെ മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു : " ആരുപറഞ്ഞു എനിക്ക് കാഴ്ചയില്ലെന്ന് .” മേശമേലിരുന്ന ബ്രഷുകളില്‍ സ്പര്‍ശിച്ച് അളവുനോക്കി അവന്‍ കൃത്യമായതെടുത്തു . തനിക്കുമുമ്പിലെ ക്യാന്‍വാസിനെയും തലോടിക്കൊണ്ടിരുന്നു . അവള്‍ ചുമരുകളിലേക്ക് നോക്കി . അവന്‍ സ്പര്‍ശിക്കുന്നതൊക്കെയും അവന്‍ കാണുന്നുണ്ട് . നിറങ്ങളെ അറിയുന്നിലെങ്കിലും , അവന്റെ ചായക്കൂട്ടുകള്‍ ആ ചിത്രങ്ങളില്‍ അഗാധമായ ഒരു ആസക്തി തിരുകിവയ്ക്കുന്നുണ്ട് . ഇരുണ്ട പനിനീര്‍പ്പൂക്കള്‍ , ചുവന്ന മഴ , കറുത്ത ഇലകള്‍ , പകലും രാവുമെല്ലാം ഒരുപോലെതന്നെ . " മാന

ഓര്‍മ്മകളുടെ വാര്‍ദ്ധക്യം

  ചുക്കിച്ചുളിഞ്ഞ്,  എലുമ്പിച്ച കൈപിടിച്ച് പിച്ചവയ്ക്കാന്‍പഠിപ്പിക്കുമ്പോള്‍, അവന്‍ ഓര്‍മ്മകളുടെ നിധികുംഭത്തില്‍ കൈയ്യിട്ടുവാരുകയായിരുന്നു. ഇതേ വൃദ്ധനല്ലേ.... തന്നെ നടക്കാന്‍ പഠിപ്പിച്ചത്, കഴിക്കാന്‍ പഠിപ്പിച്ചത്, കൂടെ ഓടിക്കളിച്ചത്, നെഞ്ചോട് ചേര്‍ത്തുറക്കിയത്. കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ച്, നരച്ച, മുടികൊഴിഞ്ഞ, തൊലിയുണങ്ങിയ ശിരസ്സിലൊരു മുത്തംകൊടുത്തു. ഉറങ്ങട്ടെ. വാര്‍ദ്ധക്യത്താലെ വേച്ചുപോകുന്ന പാദങ്ങള്‍ക്ക് താങ്ങാവുമ്പോള്‍, ഇന്ന്, പിതാവിന്റെ ജരാനരകളില്‍ കുറേ ഞാനും ഏറ്റുവാങ്ങുന്നുവോ ?. ഈ യുഗത്തിലെ പുരു ഞാനകുന്നുവോ ? എന്റെ ഓര്‍മ്മകള്‍ക്കും വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നുവോ ?. ചിതലരിച്ച പുസ്തകക്കെട്ടുകള്‍, വാത്സല്യംകിനിയുന്ന ചിത്രങ്ങള്‍, പൊട്ടിയ കളിക്കോപ്പുകള്‍, ഓരോന്നും തപ്പിപ്പെറുക്കിയെടുത്തു. ഓരോന്നും കണ്ണുനിറച്ചു. ആ പഴയ കാറ്റാടിപ്പിടിയുമായ് വീണ്ടുമൊരു ബാല്യംകൊതിച്ച്, ആ വൃദ്ധന്റെയടുത്തേക്കോടിയെത്തിയപ്പോള്‍, അയാളൊരു ചോദ്യം, നിറകണ്ണുകളിലേക്ക് നോക്കി എറിഞ്ഞു. ആരാണ് നീ ? ഓര്‍മ്മകളെയും വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.

നാം

എത്രവേഗത്തിലാണ് അകലങ്ങളുണ്ടാവുന്നത്. മുറിവുകള്‍ക്കാഴമുണ്ടാവാനും ക്ഷണനേരംമതി. ഇന്നലകളൊക്കെ ഓര്‍മ്മകളാവാനും, ഓര്‍മ്മകളൊക്കെ മറവികളാവാനും അത്രതന്നെ നേരം മതിയാവുമത്രേ. ചിലര്‍ അകന്നുപോവുന്നത് കണ്‍മുന്‍പിലാവും. തിരിച്ചുവിളിക്കുവാനില്ലവകാശവും. നാമാര്, വെറുമപരിചിതര്‍ മാത്രം. ജനിമൃതികള്‍ക്കിടയിലെപ്പോഴോ കണ്ടുപിരിയുവാന്‍ വിധിക്കപ്പെട്ടവര്‍. ഇന്ദ്രിയങ്ങള്‍ക്ക് മരണമുണ്ടായാലും ഓര്‍മ്മകളെ എവിടെ അടക്കുവാനാവും. ഒരുയാത്രയില്‍വീണ്ടുമിനിനാം തമ്മില്‍ കണ്ടുമുട്ടീടുമെന്നോര്‍ക്കാം. ഒരുകനവിലെങ്കിലും വീണ്ടും, നാമൊരേ മഴ നനയുമെന്നോര്‍ക്കാം. അന്നുനിന്‍കൈപിടിക്കാനൊരാളില്ലെങ്കില്‍ എന്നെ നീ ഓര്‍ക്കുമോ ? എന്നെ നീ തിരയുമോ ?

വേശ്യ

  മെലിഞ്ഞ കൈവിരലുകൊണ്ട് കരിമഷിയെടുത്തവള്‍, നിദ്രവിട്ടൊഴിയാത്ത മിഴിക്കോണ് പിന്നെയും, കൂര്‍പ്പിച്ച് കറുപ്പിച്ച് കണ്ണാടി നോക്കി. നരതെളിഞ്ഞെന്ന് കാണാതിരിക്കാന്‍, കരികുറേമുടിയിലും വരച്ചുകോതി. ഇരുട്ടിലിറങ്ങിനടന്നൂ, ഉള്ളിലൊരു കനലടുപ്പുണ്ടപ്പോഴുമെരിയുന്നു. ഇരുട്ടിന്റെ ശീലയില്‍ പുതച്ചുമറഞ്ഞുഞാന്‍ അഴുക്കുചാലോടിക്കടക്കാന്‍ ശ്രമിക്കവേ, ഭയക്കേണ്ടതാരെയീ നഗരപന്ഥാവിതില്‍ ? നരിയെയോ അതോ നരനെയോ ? പത്തുചില്ലിക്കാശിനത്താഴവും വെടിഞ്ഞ- ന്തിയാമത്തില്‍ പുറത്തിറങ്ങുന്നവള്‍. പകലുകണ്ടാല്‍ കല്ലെറിഞ്ഞിടുന്നവരുണ്ട്, അവര്‍ത്തന്നെ രാത്രിയില്‍ പായൊരുക്കും. ലഹരിമൂത്താലവര്‍ക്കെന്തുമാവാം, മുറിപ്പെടുത്താം, ചതയ്ക്കാം വധിക്കാം. ഒടുക്കം വിയര്‍ത്തും തളര്‍ന്നും മുറിഞ്ഞും, കൂരയെത്താന്‍ കഴിഞ്ഞാല്‍ത്തന്നെ ഭാഗ്യം. തൊട്ടിലില്‍ വാവിട്ടുകരയുന്ന കുഞ്ഞിന്ന്, പൈമ്പാലുകാച്ചിക്കൊടുത്തവള്‍ ഏങ്ങലോടു-, ള്ളിലെ വ്രണത്തിന്റെ നോവോടെ ചൊല്ലി, എന്റെ മുലപ്പാല്‍ നീ കുടിക്കവേണ്ട.!

ഭയം.

പെയ്തു തോരാനിരിക്കുന്ന ഓരോ മഴകളെയും ഒളിപ്പിച്ചുവച്ച കൽത്തുറുങ്കാണ് എന്റെ മനസ്സ്. ഒരു സ്പര്‍ശംകൊണ്ട് നീയത് തകര്‍ക്കുമോ, എന്നുള്ളതാണെന്റെ ഭയം.